മലപ്പുറം: പാണക്കാട്ടെ ബലിപെരുന്നാൾ സന്തോഷങ്ങളിലേക്ക് അതിഥിയായെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പദവി ഏറ്റെടുത്തശേഷം ആദ്യമായാണ് മലബാറിലേക്ക് വി.ഡി. സതീശൻ എത്തുന്നത്.
അതും ആദ്യസന്ദർശനം പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിലേക്ക്. വ്യാഴാഴ്ച രാവിലെ എറണാകുളത്തെ വീട്ടിൽനിന്നാണു മുഖ്യമന്ത്രി പാണക്കാട്ടേക്ക് തിരിച്ചത്. എംഎൽഎമാരായ വി.എസ്. ജോയിയും കെ.പി. നൗഷാദലിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറിയും വ്യവസായ-ഐടി വകുപ്പു മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങി പാണക്കാട്ടെ മറ്റു സയ്യിദൻമാരും നേതാക്കളും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇവർക്കൊപ്പമായിരുന്നു വി.ഡി. സതീശൻ പ്രഭാതഭക്ഷണം കഴിച്ചത്.
എല്ലാ ജനവിഭാഗങ്ങളും ജാതി, മത വ്യത്യാസമില്ലാതെ എല്ലാ ആഘോഷങ്ങളിലും ഒത്തുചേരാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാകണമെന്ന് സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള നാളുകളിൽ അത്തരം ഐക്യം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബലിപെരുന്നാളിന്റെ ആഹ്ലാദ ദിനത്തിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടേത് സ്വഭാവിക സന്ദർശനം മാത്രമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാവർക്കും മത സ്വാതന്ത്ര്യമുള്ളതു പോലെ എല്ലാ വിശ്വാസങ്ങളെയും ആദരിക്കാനും കൂടിയുള്ള കടമ പൗരൻമാർക്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചെർത്തു.